Saturday, August 7, 2010

മതി, കുറച്ചുമതി
അബ്‌ദുല്‍വദൂദ്‌

ഹാതിം അസമ്മ്‌ വിശ്രുതനായ പണ്ഡിതനായിരുന്നു. വിട്ടുവീഴ്‌ചയില്ലാത്ത ഭക്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. ഒരിക്കല്‍ റയ്യ്‌ പട്ടണത്തിലെത്തിയ ഹാതിം അസമ്മ്‌ ആ നാട്ടിലെ ഇമാം രോഗശയ്യലിയാണെന്നറിഞ്ഞ്‌ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ചെന്നു. ഇമാമിന്റെ ആഡംബര ജീവിതവും വലിയ വീടും കണ്ട്‌ ഹാതിം അസമ്മ്‌ നിരാശനായി.
ഇമാം ഇരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഹാതിം അസമ്മ്‌ ഇരുന്നില്ല.
``ഒരുകാര്യം ചോദിച്ചോട്ടെ?'' -ഹാതിം ചോദിച്ചു.
``എന്തു വേണമെങ്കിലും ചോദിച്ചോളൂ''
``ശരി, ആരില്‍ നിന്നാണ്‌ താങ്കള്‍ അറിവ്‌ നേടിയത്‌?''
``പ്രഗത്ഭരായ താബിഉകളില്‍ നിന്ന്‌''
``അവര്‍ ആരില്‍ നിന്ന്‌ അറിവു നേടി?''
``സ്വഹാബിമാരില്‍ നിന്ന്‌''
``അവരോ?''
``നബി തിരുമേനിയില്‍ നിന്ന്‌''
``നബി തിരുമേനി എവിടെ നിന്ന്‌ അറിവ്‌ നേടി?''
``അല്ലാഹുവിങ്കല്‍ നിന്ന്‌ ജിബ്‌രീല്‍ എത്തിച്ചുകൊടുത്തു''
``ശരി, എനിക്കു ചോദിക്കാനുള്ള കാര്യമിതാണ്‌: താങ്കളുടെ അറിവ്‌ താങ്കള്‍ക്ക്‌ താബിഉകളില്‍ നിന്നും അവര്‍ക്ക്‌ സ്വഹാബിമാരില്‍ നിന്നും അവര്‍ക്ക്‌ നബിതിരുമേനിയില്‍ നിന്നും തിരുമേനിക്ക്‌ അല്ലാഹുവിങ്കല്‍ നിന്നും ലഭിച്ചതാണല്ലോ. വലിയ വീടുകളും അതില്‍ ആഡംബര ജീവിതവും ഉള്ളവര്‍ക്ക്‌ അല്ലാഹുവിങ്കല്‍ ഉയര്‍ന്ന പദവി കൈവരുമെന്ന്‌ ആ വിജ്ഞാനത്തില്‍ എവിടെയങ്കിലും പറയുന്നുണ്ടോ?''
``ഇല്ല. അങ്ങനെയൊന്നും ഞാന്‍ കണ്ടിട്ടില്ല''
``എങ്കില്‍ ഒന്നുകൂടി ചോദിക്കട്ടെ. ഭൗതിക സുഖങ്ങളില്‍ മുഴുകാതെ പരലോകത്തേക്ക്‌ വേണ്ട വിഭവങ്ങള്‍ ഒരുക്കുകയും അഗതികളെയും ദരിദ്രരെയും സ്‌നേഹിക്കുകയും ചെയ്യുന്നവര്‍ക്ക്‌ അല്ലാഹുവിങ്കല്‍ ഉന്നതപദവി ലഭിക്കുമെന്ന്‌ അതില്‍ പറഞ്ഞിട്ടുണ്ടോ?''
``ഉണ്ട്‌. പറഞ്ഞിട്ടുണ്ട്‌''
ഇത്രയും പറഞ്ഞപ്പോഴേക്ക്‌ ഹാതിം അസമ്മിന്റെ കണ്ണു നിറഞ്ഞിരുന്നു. ഇമാമിന്റെ മുഖത്തേക്ക്‌ കോപവികാരങ്ങളോടെ നോക്കി, തുടര്‍ന്ന്‌ പറഞ്ഞു: ``അല്ലയോ ഇമാം, ആരുടെ ജീവിതത്തിലാണ്‌ താങ്കള്‍ മാതൃക കാണുന്നത്‌?''

നബിതിരുമേനിയുടെയും സ്വഹാബികളുടെയും താബിഉകളുടെയും ജീവിതത്തിലോ അതോ, ഫിര്‍ഔനിന്റെയും ഖാറൂനിന്റെയും ഹാമാന്റേയും ജീവിതത്തിലോ?''പിന്നീടദ്ദേഹം കൈകളുയര്‍ത്തി പറഞ്ഞു: ``ദുഷ്‌ടരായ പണ്ഡിതന്മാരേ, നിങ്ങളുടെ ഈ ജീവിതരീതി, പാവപ്പെട്ടവരും വിജ്ഞാനം കുറഞ്ഞവരുമായ സാധാരണ ജനങ്ങളില്‍ എന്തു പ്രതികരണമാണുണ്ടാക്കുക എന്ന്‌ നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? പണ്ഡിതന്മാര്‍ക്ക്‌ ഇങ്ങനെയൊക്കെ ആവാമെങ്കില്‍ ഞങ്ങള്‍ക്ക്‌ പിന്നെ എന്തും ആകാമല്ലോ എന്നല്ലേ അവര്‍ ചിന്തിക്കുക!''
***

ഇസ്‌ലാമിന്റെ വിത്ത്‌, നമ്മുടെ മണ്ണിലും മനസ്സിലും നട്ടുവളര്‍ത്തിയ വിഖ്യാത പണ്ഡിതനാണ്‌ മാലിക്‌ബ്‌നു ദീനാര്‍(റ). അനീതിയെയും അനിസ്‌ലാമികതയെയും നെഞ്ചൂക്കോടെ ചോദ്യം ചെയ്‌ത വിജ്ഞാനിയായിരുന്നു അദ്ദേഹം. ആര്‍ക്കു മുന്നിലും പതറാത്ത ഈമാനിന്റെ നിശ്ചയ ദാര്‍ഢ്യം ആ മഹാന്റെ സവിശേഷതയായിരുന്നു. അദ്ദേഹം ബസ്വറയില്‍ താമസിക്കുന്ന കാലം. ഒരിക്കല്‍ അവിടുത്തെ ഗവര്‍ണറും സംഘവും മാലിക്‌ബ്‌നു ദീനാറിന്റെ പീടികയുടെ അരികിലൂടെ കടന്നുപോയി. അഹങ്കാരേത്തോടും അലങ്കാര പ്രൗഢിയോടും കൂടിയുള്ള ആ പോക്ക്‌ കണ്ട്‌ ഇബ്‌നുദീനാര്‍ പറഞ്ഞു: ``ഈ അഹങ്കാരവും ജാടയും അവസാനിപ്പിക്കണം!''

അതുകേട്ട്‌, ഗവര്‍ണറുടെ സേവകന്‍ മാലിക്‌ബ്‌നു ദീനാറിനെ അടിക്കാനൊരുങ്ങി. ഗവര്‍ണര്‍ തടഞ്ഞു. പിന്നെ മാലിക്‌ബ്‌നു ദീനാറിനോട്‌ ചോദിച്ചു: ``എന്നെ കണ്ടിട്ട്‌ നിനക്ക്‌ മനസ്സിലായില്ല, അല്ലേ?''
``നല്ലവണ്ണം മനസ്സിലായിട്ടുണ്ട്‌. ഗവര്‍ണര്‍, താങ്കളോര്‍ക്കണം, താങ്കളുടെ തുടക്കം ദുര്‍ഗന്ധമുള്ള ജലത്തില്‍ നിന്നായിരുന്നു. ദുര്‍ഗന്ധമുള്ള ജഡമായിട്ടായിരിക്കും താങ്കളുടെ ഒടുക്കം. ഈ തുടക്കത്തിനും ഒടുക്കത്തിനുമിടയിലെ ഇത്തിരി കാലം അഹങ്കാരം വെടിഞ്ഞ്‌ നല്ലതു പ്രവര്‍ത്തിച്ചുകൂടെ? വിതച്ചതേ കൊയ്യുകയുള്ളൂ.''
***

ഒരു ദിവസം ഉമര്‍(റ) തിരുനബിയുടെ വീട്ടിലെത്തി. നബി ഈത്തപ്പനയോലയില്‍ വിശ്രമിക്കുകയായിരുന്നു. ഉമറിനെ കണ്ടപ്പോള്‍ തിരുനബി എഴുന്നേറ്റു. ഉമര്‍, നബിയുടെ അരികത്തിരുന്നു. തിരുനബിയുടെ പുറത്ത്‌ പനയോലപ്പാടുകള്‍ തെളിഞ്ഞു കാണാമായിരുന്നു. നബി എന്തോ ചോദിച്ചു. പക്ഷേ, ഉമര്‍ മുറിയുടെ ചുറ്റും നോക്കുകയായിരുന്നു. സ്‌നേഹറസൂല്‍ കൂട്ടുകാരനെ നോക്കി. ഉമര്‍ കരയുകയായിരുന്നു! കൊച്ചുകുഞ്ഞിനെപ്പോലെ അദ്ദേഹം വിതുമ്പി. അദ്ദേഹത്തെ തലോടിക്കൊണ്ട്‌ നബി ചോദിച്ചു:
``ഉമര്‍, എന്തിനാണ്‌ കരയുന്നത്‌?''
ആ പാടുകളാണ്‌ ഉമറിനെ കരയിച്ചത്‌. സത്യവിശ്വാസികളുടെ നേതാവ്‌. ഒരു സാമ്രാജ്യത്തിന്റെ അധിപന്‍! ഇതാ, ഈ ചൂടിക്കട്ടിലും വെള്ളപ്പാത്രവും ഒരു പിടി ധാന്യവും മാത്രം സ്വന്തമുള്ള ചക്രവര്‍ത്തി!!
ഇതിനേക്കാള്‍ ദാരിദ്ര്യം ആ രാജ്യത്ത്‌ മറ്റാരും അനുഭവിക്കുന്നുണ്ടാവില്ല. ഉമറിന്റെ മനസ്സ്‌ വേദനകൊണ്ടു വെന്തു. നിയന്ത്രിച്ചിട്ടും നില്‌ക്കാതെ അദ്ദേഹം കരഞ്ഞു. എളിമയുടെ ആ മഹാപ്രവാഹം ഇത്രമാത്രം പറഞ്ഞു:
``ഉമര്‍, സുഖങ്ങള്‍ പെരുകിയാല്‍ സ്വര്‍ഗം നേടാനാവില്ല. രസങ്ങള്‍ കുറച്ചു മതി. എന്റെ മനസ്സ്‌ ശാന്തമാണ്‌. എനിക്കു പരാതികളില്ല; ഞാന്‍ കരയുന്നില്ല. ഉമര്‍, താങ്കളും കരയരുത്‌!''

ചെറിയ ജീവിതവും വലിയ ചിന്തകളുമാണ്‌ മഹത്വത്തിന്റെ മാര്‍ഗം. ഇങ്ങനെ മാതൃകയാകേണ്ടവര്‍ തന്നെ ഇതിനു വിപരീതമാകുന്ന സങ്കടകരമായ അനുഭവങ്ങള്‍ നമ്മുടെ കാലത്തും സുലഭമാണല്ലോ! തിരുനബി പറഞ്ഞപോലെ നമുക്കും കുറച്ചുമതി; കൊതി തീരുവോളം ഒന്നും കിട്ടരുത്‌. സ്വര്‍ഗത്തില്‍ വിശ്വാസമുണ്ടെങ്കില്‍ ആ സ്വര്‍ഗത്തിനാവട്ടെ നമ്മുടെ കൊതി! l
ഒരു പൂവിത്തെങ്കിലും വിതറുക
അബ്‌ദുല്‍വദൂദ്‌

സഞ്ചാരിയായ ഒരാളുണ്ടായിരുന്നു. പോകുന്ന നാടുകളിലെല്ലാം പൂവിത്തുകള്‍ വിതറുന്നത്‌ കണ്ട്‌ ആരോ അയാളോട്‌ ചോദിച്ചു: ``ഇനിയൊരിക്കലും തിരിച്ചുവരാത്ത സ്ഥലങ്ങളിലെല്ലാം നിങ്ങളെന്തിനാണ്‌ പൂച്ചെടികള്‍ നടുന്നത്‌?''

അദ്ദേഹം മറുപടി നല്‌കി: ``ശരിയാണ്‌, ഞാന്‍ ഒരിക്കലും ഇവിടെ തിരിച്ചുവരാന്‍ സാധ്യതയില്ല. നമ്മുടെ പൂച്ചെടികള്‍ നമുക്ക്‌ വേണ്ടിയാണ്‌ എന്ന തെറ്റായ ചിന്ത നിങ്ങളില്‍ വരുന്നത്‌ നിങ്ങള്‍ സഞ്ചരിക്കാത്തതിനാലാണ്‌. നാം ആസ്വദിച്ച്‌, ആനന്ദിച്ചു നടന്നുപോകുന്ന ഈ പൂക്കളും വൃക്ഷങ്ങളുമെല്ലാം നാം നട്ടുപിടിപ്പിച്ചതാണോ? ആരോ നനച്ചു വളര്‍ത്തിയതിനെ നാം ആസ്വദിക്കുന്നു. അതുകൊണ്ട്‌ പ്രപഞ്ചത്തിനും ഈ പ്രകൃതിക്കും വേണ്ടി ഒരു പൂവിത്തെങ്കിലും വിതറുക!''

എത്ര ഹൃദ്യമാണീ കഥ. ഒരു പൂവിത്തെങ്കിലും വിതറുമ്പോള്‍, ഒരു തയ്യെങ്കിലും വിടര്‍ത്തുമ്പോള്‍ എത്ര പേരിലേക്കാണ്‌ ആ നന്മ പടരുന്നത്‌! വിത്തില്‍ നിന്ന്‌ മുളയും മുളയില്‍ നിന്ന്‌ തടിയും തടിയില്‍ നിന്ന്‌ ചില്ലയും ചില്ലയില്‍ ഇലയും മൊട്ടും പൂവും കായുമായി അത്‌ എത്ര വര്‍ഷങ്ങളില്‍ ഗുണം പരത്തും! നമ്മള്‍ മരണത്തിലേക്കൊടുങ്ങിയാലും നമ്മുടെ നന്മയായി, നന്മയുടെ ശിഷ്‌ടമായി അതങ്ങനെ തുടരും! മരണാനന്തരവും നമുക്ക്‌ പിന്നില്‍ പ്രതിഫലമായി, തീരാതെ തുടരുന്ന സല്‍കര്‍മമാണത്‌.

ചെടി വളര്‍ത്തുന്നതും വിത്ത്‌ വിതറുന്നതും തിരുനബി(സ) ഏറെ പ്രോത്സാഹിപ്പിച്ചു. ലോകംതീരുമെന്ന്‌ ഉറപ്പായാലും കൈയിലെ ചെറുമരം മണ്ണിന്‌ നല്‌കണമെന്നുംസ്‌നേഹത്തിന്റെ മഹാദൂതന്‍ നമ്മോട്‌ പറഞ്ഞു. എത്ര ഉദാത്തമാണ്‌ ആ ഉപദേശങ്ങള്‍!

``ജനങ്ങള്‍ക്കേറ്റവും ഗുണംചെയ്യുന്നവരാണ്‌ അല്ലാഹുവിന്‌ ഏറ്റവും പ്രിയപ്പെട്ടവര്‍'' എന്നും പറഞ്ഞു. ഒരു തൈ, ഒരു തണല്‍ മരം, ഒരിറ്റു വെള്ളം, ഒരു കൈ സഹായം. വേണ്ട, ഒരു പുഞ്ചിരി പോലും ആ ഗുണത്തിലാണ്‌ ഉള്ളതെന്നും സ്‌നേഹറസൂല്‍(സ) പഠിപ്പിച്ചു. ``സൃഷ്‌ടികള്‍ മുഴുവന്‍ അല്ലാഹുവിന്റെ കുടുംബമാണ്‌. ആ കുടുംബത്തില്‍ ഏറ്റവും ഉപകാരം ചെയ്യുന്നവരാരോ അവരത്രെ അല്ലാഹുവിന്റെ സ്‌നേഹം ലഭിക്കുന്നവര്‍.'' (ത്വബ്‌റാനി 10033) കൃഷി ചെയ്യുകയോ സസ്യംനടുകയോ ചെയ്‌തിട്ട്‌ അത്‌ പക്ഷിയോ മൃഗമോ മനുഷ്യനോ തിന്നാല്‍ നിലയ്‌ക്കാത്ത സല്‍കര്‍മമാണതെന്ന്‌ അവിടുന്ന്‌ പറഞ്ഞു. തന്റെ ആവശ്യം കഴിഞ്ഞ്‌ മിച്ചമുള്ള വെള്ളം ആവശ്യക്കാര്‍ക്ക്‌ നല്‍കാത്തവരോട്‌ പരലോകത്ത്‌ അല്ലാഹു സംസാരിക്കില്ല. വെള്ളം തടഞ്ഞതു പോലെ അല്ലാഹുവിന്റെ ഔദാര്യവും തടയപ്പെടും.'' (ബുഖാരി, മുസ്‌ലിം)

സ്വന്തം പുരോഗതിക്കായി പൊരുതുന്നവരെയല്ല, അന്യരുടെ അന്നത്തിന്‌ ശ്രമിക്കുന്നവരെയാണ്‌ അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള പടയാളിയായി വിശുദ്ധ ഖുര്‍ആന്‍ വിവരിച്ചത്‌. തള്ളപ്പക്ഷിയില്‍ നിന്ന്‌ അടര്‍ത്തിയെടുത്ത കൊച്ചുകുരുവിയെ കണ്ടപ്പോള്‍ കണ്ണു നിറഞ്ഞ കാരുണ്യത്തിന്റെ തിരുനബിയെ അറിയില്ലേ? ആരോരുമില്ലാതെ, ഒറ്റപ്പെട്ടു കഴിയുന്ന ഒരു വൃദ്ധയെ പരിചരിക്കാനോടിയെത്തിയ അബൂബക്കര്‍ സിദ്ദീഖ്‌(റ) എന്ന ഖലീഫയെ കേട്ടിട്ടില്ലേ? ഹജ്ജിനിടെ മിനായിലേക്കുള്ള യാത്രയില്‍ പട്ടിണിക്കൂരകള്‍ കണ്ടപ്പോള്‍ ഇവരൊന്നും പട്ടിണിമാറാതെ എന്റെ പ്രാര്‍ഥന സ്വീകരിക്കപ്പെടുകയില്ലെന്ന്‌ പറഞ്ഞ്‌ കരഞ്ഞ ഉമറുബ്‌നു ഖത്വാബിനെ(റ) കേട്ടിട്ടില്ലേ? പാവപ്പെട്ടവര്‍ക്കുള്ള ദാഹജലം തടഞ്ഞവരില്‍ നിന്ന്‌ പൊന്‍വില നല്‌കി ആ കിണര്‍ വാങ്ങി സാധുക്കള്‍ക്ക്‌ നല്‌കിയ ഖലീഫ ഉസ്‌മാനെ(റ) കേട്ടിട്ടില്ലേ? ഹൃദയഭാജനമായ ഫാത്തിമക്ക്‌ സമ്മാനിക്കാനുള്ള ഈത്തപ്പഴം, വിശന്ന്‌ കവിളൊട്ടിയ വൃദ്ധന്‌ നല്‌കിയ അലി(റ)യെ അറിയില്ലേ?

ഒരു കഥയുണ്ട്‌. അമേരിക്കയിലെ ഒരു നഗരത്തില്‍ ദരിദ്രനായ ബാലന്‍ ജീവിച്ചിരുന്നു. വൈദ്യുതി കണ്ടുപിടിക്കാത്ത കാലം. ഇരുട്ടില്‍, കുണ്ടും കുഴിയുമുള്ള റോട്ടിലൂടെ പോകുന്നവര്‍ കുഴിയില്‍ വീണ്‌ അപകടത്തില്‍ പെടുന്നത്‌ അവന്‍ എന്നും കാണും. അവനൊരു കാര്യം ചെയ്‌തു. വീടിന്റെ മുന്നില്‍ ചെറിയൊരു വിളക്ക്‌ കത്തിച്ചുവെച്ചു. മറ്റെല്ലായിടത്തും ഇരുട്ടാണെങ്കിലും അവിടെ മാത്രം ഇത്തിരി വെളിച്ചം! യാത്രക്കാരെല്ലാം അവനെ അഭിനന്ദിച്ചു. പതുക്കെ മറ്റു വീട്ടുകാരെല്ലാം അതേപോലെ ചെയ്‌തു. അങ്ങനെ സൂര്യനസ്‌തമിച്ചാലും ആ നഗരത്തിലെ തെരുവീഥികള്‍ ചെറുവിളക്കുകള്‍ കൊണ്ടും ദീപങ്ങള്‍ കൊണ്ടും പ്രകാശിച്ചു. ഈ നഗരമാണ്‌ `സഹോദരസ്‌നേഹം' എന്നര്‍ഥമുള്ള ഫിലാഡല്‍ഫിയ; ലോകശ്രദ്ധയാകര്‍ഷിക്കുന്ന പട്ടണം!

നമുക്കു വേണ്ടിയല്ല, മറ്റുള്ളവര്‍ക്കു വേണ്ടി കരയുന്ന കണ്ണാവണം നമ്മുടേത്‌. സ്വയം ആസ്വദിച്ചതല്ല, അന്യരെ ആസ്വദിപ്പിച്ചതാണ്‌ `ബാക്കിയുള്ളത്‌ ആഇശാ' എന്നല്ലേ തിരുനബി(സ) പറഞ്ഞത്‌. (തിര്‍മിദി)

ഇത്തിരിപ്പോന്ന വിത്ത്‌ എത്രയോ കതിരുകളായി വിടരുന്നതു പോലെ ധാനവും കതിരുകളേറെയുള്ള സദ്‌ഫലമായിത്തീരുമെന്നാണല്ലോ ഖുര്‍ആനിന്റെ സന്തോഷവാര്‍ത്ത. എത്ര ചെറുതാണെങ്കിലും മറ്റൊരാള്‍ക്കു വേണ്ടി നാം ചെയ്യുക. ഒരു പൂവിത്തുകൊണ്ടും ചെറുവിളക്കു കൊണ്ടും അന്യര്‍ക്ക്‌ തണലും തെളിച്ചവുമാവുക. മഴ പെയ്യുന്നുണ്ട്‌. ഒരു വിത്ത്‌ നട്ടാല്‍ മതി. ഫലങ്ങള്‍ പൊട്ടിമുളക്കും; നമുക്കും മറ്റുള്ളവര്‍ക്കും! l
>ആത്മധന്യതയുടെ വിരുന്നൊരുക്കി റമദാനിനെ വരവേല്‍ക്കാം.
നമ്മുടെ ജീവിത വ്യവഹാരത്തിന്നിടയില്‍ നാം പലരെയും വരവേല്‌ക്കാറുണ്ട്‌. ഉന്നത വ്യക്തിത്വങ്ങളെ, ഏറ്റവും ആദരണീയരായ അതിഥികളെ, ജീവിതപങ്കാളിയെ, ഋതുക്കളെ, ആഘോഷവേളകളെ... അങ്ങനെ പലതും.



ഓരോ വരവേല്‌പും ഓരോ തരത്തിലായിരിക്കും. നമ്മുടെ മുന്നിലിതാ റമദാന്‍ സമാഗതമായിരിക്കുന്നു. നമുക്ക്‌ റമദാനിനെ വരവേല്‌ക്കാം; തുറന്ന മനസ്സോടെ... മര്‍ഹബന്‍ ബി റമദാന്‍.

ചാന്ദ്രവര്‍ഷത്തിലെ ഒന്‍പതാമത്തെ മാസമാണ്‌ റമദാന്‍. ഇസ്‌ലാമിലെ അനുഷ്‌ഠാനങ്ങളും കര്‍മങ്ങളുമെല്ലാം കണക്കാക്കുന്നത്‌ ചാന്ദ്രമാസത്തിന്റെ അടിസ്ഥാനത്തിലാണല്ലോ. എന്താണ്‌ റമദാനിന്റെ പ്രത്യേകത. മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ആത്മീയോത്‌കര്‍ഷത്തിന്റെ സന്ദര്‍ഭമാണ്‌ റമദാന്‍. കാരണം, മാനവരാശിക്ക്‌ സന്മാര്‍ഗദര്‍ശനത്തിന്നായി സ്രഷ്‌ടാവ്‌ നല്‍കിയ അന്തിമ വേദഗ്രന്ഥത്തിന്റെ അവതരണത്തിന്റെ ആരംഭം കുറിച്ചത്‌ റമദാനിലാണ്‌. ആയതിനാല്‍ ഓരോ വര്‍ഷവും ആ മാസത്തെ സമുചിതമായി ആദരിക്കണമെന്ന്‌ സ്രഷ്‌ടാവ്‌ നിര്‍ദേശിച്ചു. അതൊരു നിര്‍ബന്ധ കല്‌പന കൂടിയായിരുന്നു. (വി.ഖു. 2:185)

റമദാനിനെ ആദരിക്കേണ്ടത്‌ എങ്ങനെയെന്നല്ലേ! വ്രതം അനുഷ്‌ഠിച്ചുകൊണ്ട്‌. ഒരു മാസം നീണ്ടുനില്‍ക്കുന്ന വ്രതം. വ്രതാനുഷ്‌ഠാനം മനുഷ്യര്‍ക്ക്‌ പൊതുവില്‍ സുപരിചിതമാണ്‌. കാരണം പുരാതനവും ആധുനികവുമായ എല്ലാ സമൂഹങ്ങളിലും വ്രതമെന്ന പുണ്യകര്‍മം അനുഷ്‌ഠിച്ചുവരുന്നുണ്ട്‌. രൂപത്തിലും സമയത്തിലും എണ്ണത്തിലും കാലത്തിലും എല്ലാം വ്യത്യസ്‌തത കാണാമെങ്കിലും വ്രതമെന്ന തത്വത്തില്‍ പൊതുവില്‍ ഒരു ഏകീഭാവം കാണാം (2:183). ത്യാഗവും നിരാസവും നോമ്പിന്റെ ചൈതന്യമാണ്‌. അത്യാവശ്യമായതു പോലും താല്‌ക്കാലികമായി ത്യജിക്കുക, ആഗ്രഹങ്ങള്‍ക്ക്‌ മുന്നില്‍ പിടിച്ചുനില്‍ക്കുക (ഇംസാക്‌). ഇതൊക്കെയാണ്‌ വ്രതത്തിന്റെ പൊതുസ്ഥിതി.

വിശുദ്ധ ഖുര്‍ആന്‍ അവതരണത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ബന്ധമായി നിശ്ചയിക്കപ്പെട്ട ഇസ്‌ലാമിലെ വ്രതാനുഷ്‌ഠാനത്തിലും ത്യാഗവും സ്വയം നിയന്ത്രണവും അകമഴിഞ്ഞ പ്രാര്‍ഥനയും തന്നെയാണ്‌ അല്ലാഹു നിശ്ചയിച്ചിരിക്കുന്നത്‌. മനുഷ്യന്റെ പ്രാഥമികമായ രണ്ട്‌ ആവശ്യങ്ങളിലാണ്‌ വ്രതം നിയന്ത്രണമേര്‍പ്പെടുത്തിയത്‌. ആഹാരവും ലൈംഗികബന്ധവും. സൂക്ഷ്‌മതയോടെ ചിന്തിക്കുകയാണെങ്കില്‍ ഈ രണ്ട്‌ വാതിലുകളിലൂടെയല്ലേ സകലമാന തിന്മകളും കടന്നുവരുന്നത്‌! എല്ലാം ഒരു ചാണ്‍ വയറിനുവേണ്ടി എന്ന്‌ പറയാറില്ലേ?! കനകം മൂലം കാമിനി മൂലം... എന്ന പഴമൊഴിയില്‍ ഈ കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നുവല്ലോ! എന്നാല്‍ ഈ രണ്ട്‌ മാനുഷികാവശ്യങ്ങളും കൈവെടിഞ്ഞ്‌ തപസ്സനുഷ്‌ഠിക്കുന്നതാണോ പുണ്യം! ഒരിക്കലുമല്ല. അത്‌ പ്രകൃതി വിരുദ്ധവും അശാസ്‌ത്രീയവുമാണ്‌. ആയതിനാല്‍ ശാരീരികാവശ്യങ്ങളില്‍ മനസ്സിന്‌ നിയന്ത്രണമുണ്ടാവുക എന്നതാണ്‌ വ്രതത്തിന്റെ ആത്യന്തികലക്ഷ്യം. ഇതുതന്നെയാണ്‌ തഖ്‌വ അഥവാ സൂക്ഷ്‌മത.

തഖ്‌വ കൈവരിക്കാന്‍ വേണ്ടി നിങ്ങള്‍ വ്രതം അനുഷ്‌ഠിക്കണമെന്നാണ്‌ സത്യവിശ്വാസികളെ വിളിച്ച്‌ വിശുദ്ധ ഖുര്‍ആന്‍ ആജ്ഞാപിക്കുന്നത്‌ (2:183). ഏതൊരു കാര്യവും ചെയ്യുമ്പോള്‍ അത്‌ എന്തിന്‌ എന്ന ലക്ഷ്യബോധം ഉണ്ടായെങ്കിലേ ഈ പ്രവര്‍ത്തനം കൊണ്ട്‌ ആ ലക്ഷ്യം നേടിയോ എന്ന്‌ മൂല്യനിര്‍ണയം നടത്താന്‍ കഴിയൂ. വ്രതമനുഷ്‌ഠിച്ചതിന്റെ ലക്ഷ്യം ആത്യന്തികമായി പരലോകമോക്ഷമാണ്‌. അത്‌ സഫലമായോ ഇല്ലയോ എന്ന്‌ നമുക്കറിയാന്‍ കഴിയില്ല. എങ്കിലും തന്റെ വ്രതാനുഷ്‌ഠാനം മൂലം ജീവിതത്തില്‍ ഏതെങ്കിലും മേഖലയില്‍ സൂക്ഷ്‌മത പുലര്‍ത്താന്‍ തനിക്ക്‌ കഴിഞ്ഞിട്ടുണ്ടോ എന്ന്‌ ഓരോ വ്യക്തിക്കും വിലയിരുത്താവുന്നതാണ്‌.

മുമ്പൊന്നുമില്ലാത്ത വിധം ജീര്‍ണമായിത്തീരുകയാണ്‌ സമൂഹം. മുസ്‌ലിംകള്‍ക്കിടയില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായി മാത്രം കേള്‍ക്കുന്ന വന്‍പാപങ്ങള്‍ വ്യാപകവും സര്‍വസാധാരണവും ആയിത്തീരുകയാണോ എന്ന്‌ വര്‍ത്തമാന കാലറിപ്പോര്‍ട്ടുകള്‍ കേള്‍ക്കുമ്പോള്‍ തോന്നിപ്പോവുന്നു. സമ്പത്ത്‌ എങ്ങനെയെങ്കിലും സമ്പാദിക്കുക എന്ന നിലക്ക്‌ കള്ളവും ചതിയും ചൂഷണവും ഭവനഭേദനവും നോട്ടിരട്ടിപ്പും തട്ടിപ്പുകളും നിത്യസംഭവമാകുന്നു. സ്‌ത്രീപീഡനം, അവിഹിതവേഴ്‌ച, ജാരസന്തതികള്‍, അതിന്റെ പേരില്‍ കൊലപാതകങ്ങള്‍, ആത്മഹത്യകള്‍, തുടങ്ങിയ വാര്‍ത്തകള്‍ കേള്‍ക്കാത്ത ദിവസങ്ങളില്ല. ദേഹേച്ഛകളെയും ദുര്‍വികാരങ്ങളെയും നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല എന്നതാണല്ലോ ഇതിന്റെ അര്‍ഥം. ഈ പശ്ചാത്തലത്തിലാണ്‌ റമദാനിന്റെ ആഗമനവും വ്രതാനുഷ്‌ഠാനത്തിന്റെ പ്രാധാന്യവും കൂടുതല്‍ പ്രസക്തമായിത്തീരുന്നത്‌.

സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നത്‌ നിയമങ്ങളുടെ അഭാവം കൊണ്ടോ നിരീക്ഷണത്തിന്റെ കുറവുകൊണ്ടോ അല്ല. ശിക്ഷാനടപടികള്‍ കര്‍ക്കശമാക്കിയതു കൊണ്ടും വലിയ കാര്യമുണ്ടെന്ന്‌ തോന്നുന്നില്ല. നേരെ മറിച്ച്‌, തന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന രക്ഷിതാവിനെക്കുറിച്ചുള്ള ഓര്‍മയും തന്റെ വാഗ്‌വിചാര കര്‍മങ്ങള്‍ക്ക്‌ പ്രതിഫലം ലഭിക്കുമെന്ന ബോധവും മാത്രമേ മനുഷ്യനെ പൂര്‍ണമായും കുറ്റവിമുക്തനാക്കാന്‍ പര്യാപ്‌തമാവൂ. അന്ത്യപ്രവാചകന്‍ വളര്‍ത്തിയെടുത്ത സമൂഹം ഇങ്ങനെയായിരുന്നു. തെറ്റുകള്‍ മനുഷ്യസഹജമാണ്‌. എന്നാല്‍ അത്‌ സംഭവിക്കുമ്പോഴേക്ക്‌ മനസ്‌താപവും പശ്ചാത്താപവും മൂലം പിന്തിരിയുകയാണ്‌ വിശ്വാസിയുടെ പ്രത്യേകത. ധനമോഹത്തിനും മാനാപഹരണത്തിനും കടുത്ത ശിക്ഷയാണ്‌ ഇസ്‌ലാം നിശ്ചയിച്ചത്‌. എന്നാല്‍ പ്രവാചകന്റെയും ഖുലഫാഉര്‍റാശിദുകളുടെയും കാലത്ത്‌ ആ ശിക്ഷകള്‍ ഏറ്റുവാങ്ങേണ്ടിവന്നവര്‍ അംഗുലീപരിമിതമായത്‌ എന്തുകൊണ്ടായിരുന്നു? ആ സമൂഹത്തെ മുന്നോട്ടുനയിച്ച ചാലകശക്തി ഈമാന്‍ ആയിരുന്നു എന്നതു മാത്രമാണതിനു കാരണം.

നബി(സ)യുടെ ചില നിര്‍ദേശങ്ങള്‍ നോക്കൂ: ``ആവതുള്ളവന്‍ വിവാഹം കഴിക്കണം. വിവാഹത്തിന്‌ താത്‌ക്കാലിക പ്രയാസമുണ്ടെങ്കില്‍ നോമ്പെടുക്കണം''. മനുഷ്യന്റെ വികാരങ്ങളെ ഭക്തികൊണ്ട്‌ നിയന്ത്രിക്കുക എന്നല്ലേ ഇതിന്നര്‍ഥം! ജീര്‍ണത മുക്തമായ സമൂഹസൃഷ്‌ടിക്ക്‌ പ്രവാചക നിര്‍ദേശം നോക്കൂ: ``നാവും ജനനേന്ദ്രിയവും നിയന്ത്രിക്കാമെന്ന്‌ ആരെങ്കിലും എനിക്കുറപ്പുതന്നാല്‍ അയാള്‍ക്ക്‌ സ്വര്‍ഗം ഞാന്‍ ഉറപ്പുതരാം.'' ഈ കാര്യം വ്രതവുമായി പ്രവാചകന്‍ ബന്ധപ്പെടുത്തിയതു കാണാം. ``വ്യാജ വാക്കുകളും പ്രവൃത്തികളും ഉപേക്ഷിക്കാത്തവന്‍ ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിച്ച്‌ (നോമ്പെടുക്കുന്നതില്‍) അല്ലാഹുവിന്‌ യാതൊരാവശ്യവുമില്ല.'' അത്തരക്കാര്‍ക്ക്‌ ഈ ലോകത്ത്‌ പൈദാഹവും പരലോകത്ത്‌ കടുത്ത ശിക്ഷയുമായിരിക്കും ഫലം.

വ്രതാനുഷ്‌ഠാനത്തിന്റെ പ്രത്യേകമായ കര്‍മമെന്താണെന്ന്‌ ആലോചിച്ചു നോക്കൂ. ഇസ്‌ലാമിന്റെ അടിസ്ഥാന കര്‍മങ്ങളിലൊന്നാണല്ലോ നോമ്പ്‌. പകലന്തിയോളം ഭക്ഷണപാനീയങ്ങളും ലൈംഗികബന്ധവും ഉപേക്ഷിക്കുക എന്നതാണ്‌ നോമ്പിന്റെ ബാഹ്യരൂപം. എന്നാല്‍ പുണ്യകരമായ സല്‍കര്‍മങ്ങള്‍ എന്തെല്ലാമുണ്ടോ അതെല്ലാം കഴിയുന്നിടത്തോളം ചെയ്യുക, ദോഷകരമായതും തിന്മ നിറഞ്ഞതുമായ എന്തെല്ലാമുണ്ടോ അതെല്ലാം ജീവിതത്തില്‍ നിന്ന്‌ പാടെ വര്‍ജിക്കുക -ഇതാണ്‌ നോമ്പുകാരന്‍ പാലിക്കേണ്ട ചിട്ട. ഇത്‌ റമദാനിലേക്ക്‌ മാത്രമുള്ളതല്ലല്ലോ. പരിപൂര്‍ണ ശ്രദ്ധയോടും സൂക്ഷ്‌മതയോടും കൂടി ഒരു പൂര്‍ണ മനുഷ്യനായി ജീവിക്കാന്‍ ശ്രമിക്കുക എന്നതാണ്‌ വ്രതം. ആ ശ്രദ്ധയും സൂക്ഷ്‌മതയും തുടര്‍ കാലഘട്ടത്തിലും പാലിക്കാന്‍ ശ്രദ്ധിക്കുക. ഇതാണ്‌ വ്രതത്തിലൂടെ നേടിയെടുക്കുന്ന വ്യക്തിഗുണം. അതിന്റെ ആത്യന്തിക ഫലമാകട്ടെ ശാശ്വത സ്വര്‍ഗീയ ജീവിതവും. ഇതിനു വേണ്ടിയാകട്ടെ റമദാന്‍ വരവേല്‌പ്‌.

നിര്‍ഭാഗ്യമെന്നു പറയട്ടെ, റമദാന്‍ മാസത്തെ വരവേല്‌ക്കാന്‍ നാം ഒരുങ്ങുന്നത്‌ പലപ്പോഴും ബാഹ്യമായിട്ടാണ്‌. വീടും പരിസരവും വൃത്തിയാക്കി, പള്ളിയും മദ്‌റസയും പെയിന്റടിച്ച്‌, മല്ലിയും മുളകും പച്ചരിയും പൊടിച്ചുവച്ച്‌, സത്‌കാരത്തിന്‌ ദിവസങ്ങള്‍ കണ്ടുവച്ച്‌ റമദാനിന്‌ സ്വാഗതമോതുന്നു. ഇതെല്ലാം നല്ലതും വേണ്ടതും ആണെങ്കിലും റമദാനുമായി ബന്ധമുള്ള കാര്യങ്ങളല്ല. താരതമ്യേന ഭക്ഷണം കുറയ്‌ക്കുന്ന വ്രതവേളയിലേക്ക്‌, വൈരുധ്യമെന്ന്‌ പറയട്ടെ, ഭാരിച്ച മെനുവാണ്‌ മുസ്‌ലിം സമൂഹം ഒരുക്കുന്നത്‌. കുടുംബബജറ്റ്‌ റമദാനില്‍ കൂടുന്നു, റമദാന്‍ കഴിയുമ്പോള്‍ ഓരോ വ്യക്തിയും തൂക്കം വര്‍ധിക്കുന്നു. പ്രമേഹ സാധ്യത ഏറുന്നു. യഥാര്‍ഥത്തില്‍ മറിച്ചല്ലേ വേണ്ടത്‌!

ഭക്ഷണത്തിലും വ്രതമുണ്ട്‌. പകല്‍ ഭക്ഷണം കഴിക്കാതിരിക്കുക. അതിനു പകരം അതിന്റെ ഇരട്ടി രാത്രിയില്‍ കഴിച്ച്‌ അജീര്‍ണവും ആലസ്യവും ക്ഷണിച്ചുവരുത്തുകയല്ല വേണ്ടത്‌. സാധാരണ ഭക്ഷണം, പ്രത്യേകിച്ചും ലളിതമായത്‌ കഴിക്കുക. ആവശ്യത്തിനു മാത്രം കഴിക്കുക; ഡോക്‌ടര്‍മാര്‍ നോമ്പല്ലാത്ത കാലത്തു തന്നെ നിയന്ത്രിക്കാന്‍ പറഞ്ഞ `കരിച്ചതും പൊരിച്ചതും' നോമ്പിന്‌ പാടെ വര്‍ജിക്കുക. റമദാന്‍ ആരാധനാവേളയാണ്‌; ആഘോഷമല്ല എന്ന്‌ തിരിച്ചറിയുക. നോമ്പു തുറപ്പിക്കല്‍ പുണ്യകര്‍മമാണ്‌; ലോകമാന്യത്തിനുള്ളതോ പൊങ്ങച്ചപ്രകടനമോ അല്ല. ഇതര സമൂഹങ്ങളുമായി സൗഹാര്‍ദം ഊട്ടിയുറപ്പിക്കാനും ഇസ്‌ലാമിന്റെ മഹിതമായ സന്ദേശം കൈമാറാനും ഇഫ്‌ത്വാര്‍ സംഗമങ്ങള്‍ ആവാം; ധൂര്‍ത്തിന്റെയും ദുര്‍വ്യയത്തിന്റെയും സമയനഷ്‌ടത്തിന്റെയും കേളീരംഗമാവരുത്‌. ഇത്തരം തിരിച്ചറിവോടെയാകട്ടെ, റമദാനിനെ സ്വാഗതം ചെയ്യുന്നത്‌.

നല്ല കാര്യങ്ങള്‍ ഓര്‍മിക്കലും ഓര്‍മപ്പെടുത്തലുകളും ഉദ്‌ബോധനങ്ങളും ആവശ്യവും സ്വാഭാവികമായി നടക്കുന്നതുമാണ്‌. എന്നാല്‍ ശബ്‌ദമലിനീകരണത്തിനും പരിസര ശല്യത്തിനും കാരണമാകുന്ന പ്രസംഗ മത്സരങ്ങള്‍ കൊണ്ട്‌ റമദാനിന്റെ രാത്രികള്‍ മുഖരിതരമാക്കരുത്‌. പതിനായിരിക്കണക്കിന്‌ വാട്ട്‌ സൗണ്ട്‌ സിസ്റ്റം ഉപയോഗിച്ചുള്ള `റമദാന്‍ പ്രഭാഷണ പ്രളയം' കൊണ്ട്‌ യാതൊരു പ്രയോജനവുമില്ലെന്ന്‌ തിരിച്ചറിയണം. പള്ളികളിലും മദ്‌റസകളിലും മറ്റു ദീനീസദസ്സുകളിലും ആ സദസ്സിലേക്കു മാത്രം ആവശ്യമായ ഉപദേശങ്ങളും പഠനക്ലാസുകളും നടക്കണം. വീടുകള്‍ക്കുള്ളില്‍ സി ഡി പ്ലെയറുകളും കമ്പ്യൂട്ടറുകളും നല്ലതു കാണാനും നല്ലതു കേള്‍ക്കാനും ഉപയോഗപ്പെടുത്താന്‍ ശ്രദ്ധിക്കുക. ആധുനിക മീഡിയ റമദാനിന്റെ ചൈതന്യം കെടുത്തിക്കളയുന്ന രീതിയില്‍ ദുരുപയോഗം ചെയ്യാതിരിക്കുക.

ഓരോ മുസ്‌ലിമും തന്റെ ജീവിതസാഹചര്യവും സൗകര്യങ്ങളും കുടുംബപശ്ചാത്തലവും അനുസരിച്ച്‌ ആസന്നമായ റമദാനിനെ തനിക്കെങ്ങനെ ഉപയോഗപ്പെടുത്താമെന്ന്‌ ചിന്തിക്കുക. നിത്യജീവിതം ക്രമപ്പെടുത്തുക.

1) നന്മകള്‍ കഴിയുന്നത്ര നിര്‍വഹിക്കുക: നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുക, സമയത്തിനു നിര്‍വഹിക്കുക/ജമാഅത്തായി നിര്‍വഹിക്കുക, സുബ്‌ഹ്‌ നമസ്‌കാരത്തില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കുക, വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുക, രാത്രി നമസ്‌കാരത്തില്‍ (തറാവീഹ്‌) ശ്രദ്ധ പതിപ്പിക്കുക, കഴിവനുസരിച്ച്‌ ദാനധര്‍മങ്ങള്‍ ചെയ്യുക, കുടുംബ ബന്ധങ്ങള്‍ സ്ഥാപിക്കുക, രോഗികളെ സന്ദര്‍ശിക്കുക, അറിയാവുന്ന ദിക്‌റുകള്‍ ചൊല്ലുക, ഒഴിവുസമയങ്ങളില്‍ പ്രാര്‍ഥനയില്‍ മുഴുകുക, വിശുദ്ധ ഖുര്‍ആനിന്റെ ഒരു ആയത്തെങ്കിലും ഒരു ദിവസം അര്‍ഥം അറിഞ്ഞ്‌ ഓതുക, ഒരായത്തെങ്കിലും മനപ്പാഠമാക്കുക... ഇങ്ങനെ എന്തെല്ലാം സാധിക്കുമോ അവ പരമാവധി ചെയ്യുക. ജീവിതത്തിനാവശ്യമായ അധ്വാനം മാറ്റിവെച്ചുകൊണ്ടല്ല ഇതെല്ലാം ചെയ്യാന്‍ നിഷ്‌കര്‍ഷിച്ചത്‌.

2). തിന്മകള്‍ പാടെ വര്‍ജിക്കുക: നമ്മുടെ ജീവിതത്തിലേക്ക്‌ അറിയാതെ കടന്നുവന്ന ദുശ്ശീലങ്ങള്‍ ഉണ്ട്‌. അനാസ്ഥകൊണ്ട്‌ വന്നുചേര്‍ന്ന ആലസ്യമുണ്ട്‌. പ്രകൃത്യാ നമുക്കുള്ള ചില ദുസ്സ്വഭാവങ്ങളുണ്ട്‌. അവ നിയന്ത്രിക്കാന്‍ നോമ്പോളം പറ്റിയ സന്ദര്‍ഭമില്ല. പുകവലി, മുറുക്ക്‌, പൊടിവലി, ലഹരി ഉപയോഗം മുതലായ ചെറുതും വലുതുമായ ദുശ്ശീലങ്ങള്‍ ബോധപൂര്‍വം മാറ്റാന്‍ ശ്രമിക്കുക. ആവശ്യത്തിലധികം സംസാരിക്കാതിരിക്കുക, സുഹൃദ്‌ സദസ്സുകളില്‍ ഇതരരെ `പച്ചയ്‌ക്കു തിന്നാതിരിക്കുക', മുന്‍ കോപവും ശാഠ്യവും ഉണ്ടെങ്കില്‍ അതു തിരിച്ചറിയുക; തിരുത്തുക... ഇങ്ങനെ അധ്വാനമോ മുതല്‍ മുടക്കോ ഇല്ലാതെ ചെയ്യാവുന്ന എത്രയെത്ര കാര്യങ്ങള്‍!

3). തിരിച്ചറിവും തിരിഞ്ഞുനോട്ടവും: നമുക്ക്‌ നമ്മെ തിരിച്ചറിയാന്‍ നോമ്പിന്റെ നിമിഷങ്ങള്‍ ഉപയോഗപ്പെടുത്താം. ഒറ്റക്കിരുന്ന്‌ ആലോചിക്കുക. പിന്നിട്ട കാലം ആശാവഹമായിരുന്നോ? ഇരുള്‍ നിറഞ്ഞതായിരുന്നോ? സമയം വൈകിയിട്ടില്ല. ചെയ്‌തുപോയ പാപങ്ങളില്‍ നിന്നും ദുര്‍നടപ്പുകളില്‍ നിന്നും ഖേദിച്ചു മടങ്ങുക, തൗബ ചെയ്യുക. തൗബക്ക്‌ ഇടയില്‍ ആളാവശ്യമില്ല, സ്രഷ്‌ടാവിന്റെ മുന്നില്‍ മനസ്സ്‌ തുറക്കുക. അറിയാതെ കണ്ണുകള്‍ ഈറനണിയും. ആ വാക്കുകള്‍ നാഥന്‍ സ്വീകരിക്കാതിരിക്കില്ല. നോമ്പുകഴിഞ്ഞാല്‍ ആവര്‍ത്തിക്കാനല്ല, ഒരു പുതിയ മനുഷ്യനാകാന്‍.

4). പുണ്യങ്ങളുടെ പൂക്കാലം: ഒന്നെടുത്താല്‍ ഒന്നു ഫ്രീ. കേള്‍ക്കേണ്ട താമസം. മുന്‍പിന്‍ നോക്കാതെ ആളുകളുടെ നെട്ടോട്ടം. ഇതാണ്‌ ഭൗതിക ലോകം. സ്രഷ്‌ടാവിന്റെ ഓഫറുകള്‍. `റമദാനില്‍ സത്യവിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി വ്രതമെടുത്താല്‍, രാത്രി നമസ്‌കാരം നിര്‍വഹിച്ചാല്‍ കഴിഞ്ഞ കാലത്തെ പാപങ്ങള്‍ പൊറുക്കപ്പെടും. ദാനധര്‍മത്തിന്‌ ഇരട്ടി പ്രതിഫലം. റമദാനിലെ ഉംറക്ക്‌ ഹജ്ജിന്റെ പ്രതിഫലം, നോമ്പുകാര്‍ക്ക്‌ സ്വര്‍ഗത്തില്‍ റയ്യാന്‍ എന്ന പ്രത്യേക കവാടം... സ്രഷ്‌ടാവിന്റെ ഈ ഓഫറുകള്‍ കാണാനാരുമില്ല.

എല്ലാ അര്‍ഥത്തിലും സാര്‍ഥകമായിത്തീരുന്ന ഒരു വ്രതകാലം പ്രതീക്ഷിച്ചുകൊണ്ട്‌ നമുക്ക്‌ ഈ റമദാനിനെ സ്വാഗതം ചെയ്യാം. മര്‍ഹബന്‍ ബിക യാ റമദാന്‍.

Sunday, July 25, 2010

ശൈഥില്യവും ദൗര്‍ബല്യവും അജയ്യതയിലേക്കുള്ള പാതയും
മുസ്‌ലിംകള്‍ ന്യൂനപക്ഷമായിട്ടുള്ള എല്ലാ നാടുകളിലും അവരുടെ ശുഭാപ്‌തിവിശ്വാസം കെടുത്തിക്കളയുന്ന അതിപ്രധാന പ്രശ്‌നം പീഡിത മനോഭാവമാണ്‌. മതപക്ഷപാതത്തിനും വര്‍ഗീയ വിരോധത്തിനും ഇരയാകുന്നു. രാഷ്‌ട്രീയവും സാമൂഹികവുമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു. മാധ്യമങ്ങള്‍ എതിര്‍ പ്രചാരണത്തിലോ തമസ്‌കരണത്തിലോ ഏര്‍പ്പെടുന്നു. പരിഹാസവും നിന്ദയും കേള്‍ക്കേണ്ടിവരുന്നു. വഴക്കുകള്‍ക്കും കയ്യേറ്റങ്ങള്‍ക്കും കലാപങ്ങള്‍ക്കും ഇരയാകുന്നു -എന്നിങ്ങനെ ഒട്ടേറെ പരാതികള്‍ മുസ്‌ലിംകളുടെ സംഭാഷണങ്ങളിലും പ്രസംഗങ്ങളിലും ലേഖനങ്ങളിലും നിറഞ്ഞുനില്‌ക്കുന്നു.

മുസ്‌ലിംകള്‍ ഭൂരിപക്ഷമായിട്ടുള്ള രാജ്യങ്ങളിലും അശുഭ ചിന്തയുണര്‍ത്തുന്ന പ്രശ്‌നങ്ങള്‍ക്ക്‌ ഒട്ടും കുറവില്ല. പലയിടത്തും പ്രധാന പ്രശ്‌നം രാഷ്‌ട്രീയം തന്നെ. സെക്യുലര്‍ ഭരണം നിലവിലുള്ള മുസ്‌ലിം ഭൂരിപക്ഷരാഷ്‌ട്രങ്ങളില്‍ ഇസ്‌ലാമിക ഭരണക്രമത്തിനു വേണ്ടി ചില സംഘടനകളും ഗ്രൂപ്പുകളും വീറോടെ വാദിക്കുന്നു. ചില സെക്യുലര്‍ ഭരണകൂടങ്ങള്‍ ഇസ്‌ലാമിസ്റ്റ്‌ സംഘടനകളെയും ഗ്രൂപ്പുകളെയും അടിച്ചൊതുക്കാന്‍ വേണ്ടി ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്നു. ഇത്‌ രാഷ്‌ട്രീയ ധ്രുവീകരണത്തിനും ആഭ്യന്തര ശൈഥില്യത്തിനും വഴിവെക്കുന്നു. ഇതിനിടയില്‍ ഒരു ഭാഗത്ത്‌ ദേശീയ ഐക്യത്തിനു വേണ്ടിയും മറു ഭാഗത്ത്‌ ഇസ്‌ലാമിക ഐക്യത്തിനു വേണ്ടിയും ആഹ്വാനമുയരാറുണ്ടെങ്കിലും പൊതുനന്മയ്‌ക്കുവേണ്ടി ഒന്നിച്ചു പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത ഒരു പക്ഷത്തും പ്രകടമാകാറില്ല.

ഇസ്‌ലാമിസ്റ്റ്‌-സെക്യുലറിസ്റ്റ്‌ എന്നിങ്ങനെയുള്ള വിഭജനം മാത്രമല്ല പല മുസ്‌ലിം ഭൂരിപക്ഷ രാഷ്‌ട്രങ്ങളിലും നിലവിലുള്ളത്‌. സമൂഹത്തെയും രാഷ്‌ട്രത്തെയും ഇസ്‌ലാമീകരിക്കണമെന്ന്‌ ആവശ്യപ്പെടുന്നവര്‍ തന്നെ പല ഗ്രൂപ്പുകളിലായി ഭിന്നിച്ചുകഴിയുന്ന ദുരവസ്ഥയും പല രാഷ്‌ട്രങ്ങളില്‍ നിലവിലുണ്ട്‌. സോമാലിയയില്‍ തമ്മില്‍ തല്ലുകയും കൊല്ലുകയും ചെയ്യുന്ന മിക്ക ഗ്രൂപ്പുകളും ഇസ്‌ലാമിന്റെ പേരില്‍ സംഘടിച്ചവയാണ്‌. സംഘര്‍ഷം ഇത്രത്തോളം രൂക്ഷമല്ലെങ്കിലും പാകിസ്‌താനിലും ഈജിപ്‌തിയും സുഡാനിലും മറ്റും ഇസ്‌ലാമിക രാഷ്‌ട്രീയത്തിന്റെ വക്താക്കള്‍ തന്നെ പൊതുലക്ഷ്യത്തിനു വേണ്ടി യോജിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയാത്തവിധം കക്ഷിമാത്സര്യത്തിലാകുന്നു. മുസ്‌ലിം ന്യൂനപക്ഷ രാഷ്‌ട്രങ്ങളിലും മുസ്‌ലിംകള്‍ക്കിടയിലെ രാഷ്‌ട്രീയ ശൈഥില്യം ഗുരുതരം തന്നെയാകുന്നു. നാലോ അഞ്ചോ മുസ്‌ലിം സ്ഥാനാര്‍ഥികള്‍ പരസ്‌പരം മത്സരിക്കുന്ന കാഴ്‌ച പഞ്ചായത്ത്‌ തെരഞ്ഞെടുപ്പുകളിലും മറ്റും ധാരാളമായി കാണാം. അവര്‍ തമ്മിലുള്ള വാശി ചിലപ്പോള്‍ ഇസ്‌ലാമിക സാഹോദര്യത്തിന്റെ ശേഷിപ്പുകളെയെല്ലാം തുടച്ചുനീക്കുംവിധം വളരാറുണ്ട്‌. ``അവര്‍ തമ്മില്‍ തന്നെയുള്ള പോരാട്ടം കടുത്തതാകുന്നു. അവര്‍ ഒരുമിച്ചാണെന്ന്‌ നീ വിചാരിക്കുന്നു. അവരുടെ ഹൃദയങ്ങള്‍ ഭിന്നിപ്പിലാകുന്നു. അവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഒരു ജനതയായതു കൊണ്ടത്രെ അത്‌'' (59:14) എന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ സത്യനിഷേധികളെ സംബന്ധിച്ച്‌ പറഞ്ഞത്‌ നമ്മുടെ സമൂഹത്തെ സംബന്ധിച്ചേടത്തോളം തികച്ചും അന്വര്‍ഥമാകുന്ന അവസ്ഥയാണ്‌ ഇപ്പോഴുള്ളത്‌.

പീഡിത മനോഭാവവും മതപരവും രാഷ്‌ട്രീയവുമായ കക്ഷിമാത്സര്യങ്ങളും മുസ്‌ലിംസമൂഹത്തിന്‌ വരുത്തുവെക്കുന്ന വിനകള്‍ കുറച്ചൊന്നുമല്ല. മുന്‍വിധികള്‍ മാറ്റിവെച്ച്‌ സൂക്ഷ്‌മമായി ചിന്തിച്ചാല്‍ അവയെക്കുറിച്ച്‌ വ്യക്തമായി ഗ്രഹിക്കാം. സത്യവിശ്വാസികള്‍ക്ക്‌ അവരുടെ വിശ്വാസദാര്‍ഢ്യം മൂലം കൈവരേണ്ട നിര്‍ഭയത്വവും ശുഭാപ്‌തി വിശ്വാസവും ഭാഗികമായോ പൂര്‍ണമായോ നഷ്‌ടപ്പെടുന്നു എന്നതാണ്‌ ഏറ്റവും ഗൗരവമുള്ള വിഷയം. മുഹമ്മദ്‌ നബി(സ)യുടെ ഉത്തമ ശിഷ്യന്മാര്‍ ഭയത്തില്‍ നിന്നും അശുഭചിന്തകളില്‍ നിന്നും മുക്തരായത്‌ തികച്ചും അനുകൂലമായ സാഹചര്യത്തില്‍ ജീവിക്കാന്‍ കഴിഞ്ഞതുകാണ്ടല്ല. ധാരാളം വിമര്‍ശനങ്ങളെയും എതിര്‍പ്പുകളെയും പരിഹാസങ്ങളെയും അവര്‍ക്ക്‌ നേരിടേണ്ടി വന്നിട്ടുണ്ട്‌. എന്നിട്ടും അല്ലാഹുവിന്റെ കാരുണ്യത്തിലും സഹായത്തിലും ഉറച്ച വിശ്വാസമുണ്ടായിരുന്നതിനാല്‍ അവര്‍ നിര്‍ഭയരായും അചഞ്ചലരായും വര്‍ത്തിക്കുകയാണുണ്ടായത്‌. ന്യൂനാല്‍ ന്യൂനപക്ഷമായിട്ടാണ്‌ അവര്‍ ആദര്‍ശ പ്രയാണം തുടങ്ങിയത്‌. തള്ളിപ്പറയുകയും കയ്യേറ്റത്തിന്‌ മുതിരുകയും ചെയ്യുന്ന അനേകായിരം അവിശ്വാസികളുടെ നടുവില്‍ എങ്ങനെ ജീവിക്കുമെന്ന ചിന്ത അവരെ ഒട്ടും ആശങ്കാകുലരാക്കിയില്ല. പീഡിത മനോഭാവം അവരെ പരാതിക്കാരും പരിദേവനക്കാരുമാക്കിയില്ല. എതിര്‍പ്രചാരണങ്ങളെ എങ്ങനെ മറികടക്കാമെന്ന ചിന്ത അവരെ അസ്വസ്ഥരാക്കിയിരുന്നില്ല.

ഇതര സമൂഹങ്ങള്‍ ശക്തിദൗര്‍ബല്യങ്ങളെയും വിജയപരാജയങ്ങളെയും ഭൗതികമായി മാത്രമാണ്‌ വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നത്‌. സംഖ്യയും സന്നാഹങ്ങളും ഉള്ളവര്‍ക്ക്‌ ഇല്ലാത്തവരെ തകര്‍ക്കാനോ തളര്‍ത്താനോ കഴിയുമെന്ന്‌ അവര്‍ കണക്കുകൂട്ടുന്നു. രാഷ്‌ട്രീയ-സാമ്പത്തിക-സാമൂഹ്യ പ്രാബല്യമുള്ളവര്‍ക്ക്‌ വെല്ലുവിളികളെ വിജയകരമായി നേരിടാന്‍ കഴിയുമെന്ന്‌ അവര്‍ കരുതുന്നു. ഇതില്‍ നിന്ന്‌ തികച്ചും വ്യത്യസ്‌തമാണ്‌ യഥാര്‍ഥ ഇസ്‌ലാമിക സമൂഹത്തിന്റെ അവസ്ഥ. അല്ലാഹുവിന്‌ ജീവിതം സമര്‍പ്പിച്ചവര്‍ സ്വന്തം കഴിവിനുപരിയായി അല്ലാഹുവിന്റെ അനുഗ്രഹത്തിലും സഹായത്തിലും പ്രതീക്ഷയര്‍പ്പിക്കുന്നുവരായിരിക്കും. ഭൗതികമായ ആസൂത്രണവും സൈനിക സജ്ജീകരണവും കൊണ്ട്‌ മാത്രം യുദ്ധം ജയിക്കാന്‍ കഴിയില്ല എന്നതാണ്‌ വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന പാഠം. ബദ്‌റില്‍ മുസ്‌ലിം പടയാളികളുടെ സംഖ്യയും സജ്ജീകരണങ്ങളും താരതമ്യേന കുറവായിട്ടും അല്ലാഹുവിന്റെ സഹായത്താല്‍ വിജയമുണ്ടായി. ആ വിജയം ഉണര്‍ത്തിയ ശുഭാപ്‌തി വിശ്വാസവും കൂടുതല്‍ സൈനിക ശേഷിയും ഉണ്ടായിട്ടും ചില സൈനികര്‍ ഉത്തരവാദിത്ത നിര്‍വഹണത്തില്‍ വീഴ്‌ചവരുത്തിയത്‌ നിമിത്തം ഉഹ്‌ദില്‍ മുസ്‌ലിംകള്‍ക്ക്‌ കൂടുതല്‍ നാശനഷ്‌ടങ്ങളുണ്ടായി. പോരാളികളുടെ എണ്ണം കൂടുതലുണ്ടായിട്ടും ഹുനൈന്‍ യുദ്ധത്തില്‍ മുസ്‌ലിംകള്‍ പിന്തിരിഞ്ഞ്‌ ഓടേണ്ടിവന്നു. ഈ സംഭവങ്ങളൊക്കെ വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിച്ചത്‌ മനുഷ്യരുടെ തീരുമാനങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും ഉപരിയായി അല്ലാഹുവിന്റെ ഹിതമാണ്‌ നടപ്പിലാവുക എന്ന്‌ വ്യക്തമാക്കാനാണ്‌.

അല്ലാഹുവില്‍ അടിയുറച്ചു വിശ്വസിക്കുകയും അവന്‌ ജീവിതം സമര്‍പ്പിക്കുകയും ചെയ്യുന്ന വിനീത ദാസന്മാര്‍ സ്വന്തം ഹിതം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുകയില്ല. വാഗ്വാദത്തിലൂടെയോ ഏറ്റുമുട്ടലിലൂടെയോ മേല്‍ക്കൈ നേടാന്‍ അവര്‍ ആഗ്രഹിക്കുകയില്ല. ഇതരരെ വിമര്‍ശിച്ച്‌ തോല്‍പിക്കുന്നതിനെക്കാള്‍ ആത്മവിമര്‍ശനത്തിലൂടെ ജീവിതത്തെ കൂടുതല്‍ കുറ്റമറ്റതാക്കുന്നതിനാണ്‌ അവര്‍ മുന്‍ഗണന നല്‍കുക. ഒരാളുടെ ജീവിതം ഇസ്‌ലാമിക ദൃഷ്‌ട്യാ തികച്ചും കുറ്റമറ്റതാക്കുക എന്നതിന്റെ താല്‌പര്യം അല്ലാഹുവോടും സൃഷ്‌ടികളോടുമുള്ള ബാധ്യതകള്‍ പരമാവധി നിറവേറ്റുക എന്നതാകുന്നു. സ്രഷ്‌ടാവും സൃഷ്‌ടികളും ഇഷ്‌ടപ്പെടുന്ന ആ ജീവിതരീതി സ്വീകരിക്കുന്നവരെ ആര്‍ക്കും പരാജയപ്പെടുത്താനാവില്ല. അല്ലാഹുവിന്റെയും നല്ല മനുഷ്യരുടെയും പിന്തുണ ഉറപ്പാണെങ്കില്‍ പിന്നെ ഇച്ഛാഭംഗത്തിനോ ആശങ്കയ്‌ക്കോ യാതൊരു അടിസ്ഥാനവുമില്ല.

ഇസ്‌ലാമിക സാഹോദര്യത്തെ സംബന്ധിച്ച്‌ പ്രതിപാദിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളും നബിവചനങ്ങളും പ്രസംഗങ്ങളിലും ലേഖനങ്ങളിലും ഉദ്ധരിക്കാറുണ്ടെങ്കിലും മതപരമായും രാഷ്‌ട്രീയമായും ഭിന്നിച്ചു നില്‍ക്കുന്ന മുസ്‌ലിം വിഭാഗങ്ങള്‍ക്കൊന്നും തങ്ങളുടെ ചെറിയ വൃത്തത്തിന്‌ പുറത്തുള്ള മുസ്‌ലിംകളെ ആദര്‍ശസഹോദരങ്ങളായി പൂര്‍ണമനസ്സോടെ സ്വീകരിക്കാന്‍ കഴിയാറില്ല എന്നതാണ്‌ കക്ഷിത്വം സൃഷ്‌ടിക്കുന്ന വിനകളില്‍ ഏറെ ഗൗരവമുള്ള മറ്റൊന്ന്‌. അല്ലാഹുവെക്കാള്‍ മറ്റൊന്നിനും മുന്‍ഗണന നല്‍കാത്ത വിശ്വാസികള്‍ക്ക്‌ അല്ലാഹു നല്‍കുന്ന മഹത്തായ അനുഗ്രഹം എന്ന നിലയിലാണ്‌ അവര്‍ക്ക്‌ ഏകോദരസഹോദരന്മാരെപ്പോലെ വര്‍ത്തിക്കാന്‍ കഴിയുന്നതിനെ സംബന്ധിച്ച്‌ വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുള്ളത്‌. സാഹോദര്യബന്ധത്തിന്‌ ഉലച്ചില്‍ തട്ടിയാല്‍ അല്ലാഹുവിന്റെ അനുഗ്രഹവും സഹായവും ലഭിക്കാനുള്ള സാധ്യതയും ഇല്ലാതായേക്കും. പാശ്ചാത്യരുടെയും ഇസ്‌റാഈലിന്റെയും ഇസ്‌ലാം-മുസ്‌ലിം വിരോധത്തെക്കുറിച്ച്‌ പരാമര്‍ശിക്കുമ്പോള്‍ ഒരു സാര്‍വലൗകിക ആദര്‍ശസമൂഹത്തെ മനസ്സില്‍ കണ്ടാണ്‌ മുസ്‌ലിം നേതാക്കള്‍ എഴുതുകയും പ്രസംഗിക്കുകയും ചെയ്യാറുള്ളത്‌. മക്കയിലും മദീനയിലും ഒരുമിച്ചുകൂടുമ്പോള്‍ അല്ലാഹുവിന്റെ അതിഥികളെയെല്ലാം സാര്‍വലൗകിക ഇസ്‌ലാമിക സാഹോദര്യത്തിന്റെ കണ്ണിലൂടെ നോക്കിക്കാണാനും മിക്ക മുസ്‌ലിംകള്‍ക്കും കഴിയാറുണ്ട്‌. എന്നാല്‍ കക്ഷിത്വങ്ങളുടെ ഭാഗമായി മാറുമ്പോള്‍ സാഹോദര്യത്തിന്റെ മൗലികമായ വിവക്ഷ വിസ്‌മരിക്കപ്പെടുകയും സ്വന്തം ഗ്രൂപ്പിന്റെ പുറത്തുള്ളവരൊക്കെ എതിര്‍ത്തുതോല്‌പിക്കപ്പെടേണ്ടവരാണെന്ന ഇടുങ്ങിയ ചിന്ത മനസ്സിനെ കീഴടക്കുകയും ചെയ്യുന്നു. ``നിങ്ങള്‍ ദൗര്‍ബല്യം കാണിക്കുകയോ ദു:ഖിക്കുകയോ ചെയ്യരുത്‌. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ്‌ ഉന്നതന്മാര്‍'' (3:139) എന്ന ഖുര്‍ആന്‍ സൂക്തം ഇന്നും എന്നും പ്രസക്തമാണ്‌. ദൗര്‍ബല്യങ്ങള്‍ നീക്കി ആദര്‍ശദാര്‍ഢ്യം കൊണ്ട്‌ കരുത്താര്‍ജിക്കാന്‍ നാം സന്നദ്ധരാണോ എന്നതാണ്‌ പ്രശ്‌നം. l

Saturday, July 10, 2010

കേള്‍ക്കാന്‍ കൊതിച്ചത്!!

ഡോ.ആഇദ്‌ അബ്‌ദുല്ലാ അല്‍ഖറനിയുടെ happiest women in the world എന്ന ഗ്രന്ഥം മനോഹരമാണ്‌. ഇസ്‌ലാമിക വ്യക്തിത്വത്തിന്റെ സൗന്ദര്യവും സദ്‌ഫലങ്ങളുമാണ്‌ ചര്‍ച്ചാവിഷയം. ചെറിയ അധ്യായങ്ങളിലൂടെ, ലളിതമായ ശൈലിയിലും മൂര്‍ച്ചയേറിയ വാക്കുകളിലും കാര്യങ്ങള്‍ വിവരിക്കുകയാണിതില്‍. ഗ്രന്ഥത്തില്‍ നിന്നുള്ള ഏതാനും വരികള്‍:

l സ്വന്തം ഭക്തി, ആരോഗ്യം, സന്തോഷം, മനസ്സമാധാനം, ഉറക്കം എന്നിവയെക്കാള്‍ പണത്തിന്‌ പ്രാധാന്യം നല്‍കരുത്‌.

l കണ്ണുനീര്‍ തുടക്കുക, നിങ്ങളുടെ നാഥനെക്കുറിച്ച്‌ നല്ലത്‌ വിചാരിക്കുക, അവന്റെ അനുഗ്രഹങ്ങളെ ധാരാളം ഓര്‍ക്കുക.

l സദ്‌ഫലങ്ങള്‍ മാത്രം തിരിച്ചുതരുന്ന മരത്തെപ്പോലെയാവുക. കല്ലെറിഞ്ഞാലും അത്‌ ഫലങ്ങള്‍ കൊഴിച്ചുതരും.

l പെരുമാറ്റരീതികളും മനോഭാവങ്ങളും പൂന്തോട്ടത്തെക്കാള്‍ മനോഹരമാകട്ടെ.

l പൂക്കളില്‍ നിന്ന്‌ പൂക്കളിലേക്കും കുന്നുകളില്‍ നിന്നു കുന്നുകളിലേക്കും പാറിനടക്കുന്ന നിര്‍മലയും സുന്ദരിയുമായ ചിത്രശലഭത്തെപ്പോലെയാവുക.

l സമയത്തെ ക്രമീകരിച്ചാല്‍ ചെയ്യാനുള്ളതെല്ലാം ചെയ്യാന്‍ കഴിയും.

l നല്ല ഗ്രന്ഥങ്ങള്‍ വായിക്കുക. അല്ലെങ്കില്‍ ഖുര്‍ആന്‍ പാരായണം കേള്‍ക്കുക. ഒരുപക്ഷേ അതിലെ ചെറിയൊരു വചനം ഹൃദയത്തില്‍ പ്രകമ്പനം സൃഷ്‌ടിച്ചേക്കാം. തിരുനബിയുടെ ചര്യകള്‍ പഠിക്കുക. തിന്മയില്‍ നിന്ന്‌ അത്‌ നിങ്ങളെ തടയും.

l മഴയെക്കാള്‍ ഉപകാരിയാവുക. ചന്ദ്രനെക്കാള്‍ സൗന്ദര്യമുള്ളവരാവുക. നിങ്ങളുടെ അലങ്കാരം സ്വര്‍ണമോ വെള്ളിയോ അല്ല. അല്ലാഹുവിന്‌ മുമ്പിലെ സുജൂദുകളാണ്‌.

l നിരാശയില്‍ അകപ്പെട്ടാല്‍ ഒന്നും പഠിക്കാനോ ഒന്നിലും സന്തോഷം കണ്ടെത്താനോ കഴിയില്ല.

l ആരോഗ്യകരമായ ഹൃദയത്തില്‍ ശിര്‍ക്ക്‌, ചതി, വിദ്വേഷം, അസൂയ എന്നിവക്ക്‌ സ്ഥാനമില്ല.

l ദാനധര്‍മങ്ങളിലൂടെ പാവപ്പെട്ടവന്റെയും ആവശ്യക്കാരന്റെയും സ്‌നേഹവും പ്രാര്‍ഥനയും സ്വന്തമാക്കുക.

l ഒരോ നിമിഷവും ഒരു സുബ്‌ഹാനല്ലാഹ്‌ പറയുക. ഒരു മിനിറ്റില്‍ ഒരു ആശയം രൂപീകരിക്കുക. ഒരു മണിക്കൂറില്‍ ഒരു സല്‍കര്‍മമെങ്കിലും ചെയ്യുക.

l സന്തോഷകരമായ വാര്‍ത്തകള്‍ തരുന്ന സന്ദേശമാണ്‌ രോഗം. വിലപിടിപ്പുള്ള വസ്‌ത്രമാണ്‌ ആരോഗ്യം.

l നിങ്ങളുടെ മതമാണ്‌ നിങ്ങളുടെ സ്വര്‍ണം. ധാര്‍മികതയാണ്‌ അലങ്കാരം. നല്ല പെരുമാറ്റമാണ്‌ സമ്പത്ത്‌.

l കൊടുങ്കാറ്റിന്റെ നടുവിലായാലും നല്ലതേ വരൂ എന്ന്‌ ചിന്തിക്കുക.

l ഉപദേശം കൊണ്ടും ദയയുള്ള വാക്കുകള്‍ കൊണ്ടും നിങ്ങളെ സഹായിക്കാന്‍ കഴിയുന്നവരോട്‌ മാത്രം നിങ്ങളുടെ സങ്കടങ്ങള്‍ പങ്കുവെക്കുക.

l വീണുപരുക്കേറ്റ കുഞ്ഞിനേ ഓര്‍ത്ത്‌ കരഞ്ഞ്‌ സമയം കളയരുത്‌; അവന്റെ മുറിവുകള്‍ വേഗം പരിചരിക്കുക.

l ഓരോ ദിവസവും പുതിയ തുടക്കമാവുക.

l ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങളോര്‍ത്ത്‌ വിഷമിക്കരുത്‌. മെച്ചപ്പെടുത്താന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക്‌ സമയം കണ്ടെത്തുക.

l നിങ്ങളുടേതു പോലെ എല്ലാവര്‍ക്കും പ്രശ്‌നങ്ങളുണ്ടെന്ന്‌ ഉള്‍ക്കൊള്ളുക. മനസ്സ്‌ ശാന്തമാക്കുക.

l കഴിഞ്ഞകാലത്ത്‌ നിങ്ങള്‍ തെറ്റുചെയ്‌തിട്ടുണ്ടെങ്കില്‍ അതില്‍ നിന്ന്‌ പാഠമുള്‍ക്കൊള്ളുക; എന്നിട്ട്‌ അവയെ വിട്ടുകളയുക.

l ഏറ്റവും നീചമായ ശത്രുവാണ്‌ നിരാശ. അതിന്‌ മനസ്സമാധാനം നശിപ്പിക്കാനുള്ള കരുത്തുണ്ട്‌.

l പോയ കാലത്തെ മാറ്റാന്‍ എനിക്കാവില്ല. ഇനിയുള്ള കാലത്ത്‌ എന്താണ്‌ സംഭവിക്കുക എന്നുമറിയില്ല. പിന്നെന്തിനാണ്‌ ഞാന്‍ സങ്കടപ്പെടുന്നത്‌.

l ഭക്ഷണം കുറക്കുക; ശരീരത്തിന്‌ ആരോഗ്യമുണ്ടാകും. പാപങ്ങള്‍ കുറക്കുക; മനസ്സിന്‌ ആരോഗ്യമുണ്ടാവും. ദുഖങ്ങള്‍ കുറക്കുക; ഹൃദയത്തിന്‌ ആരോഗ്യമുണ്ടാവും. സംസാരം കുറക്കുക; ജീവിതത്തിന്‌ ആരോഗ്യമുണ്ടാവും.

l ജീവിതം കുറച്ചേയുള്ളൂ. വിഷമിച്ചും ദുഖിച്ചും അതിനെ കൂടുതല്‍ കുറച്ചാക്കരുത്‌.

l ആസ്യയില്‍ നിന്ന്‌ ക്ഷമയും ഖദീജയില്‍ നിന്ന്‌ ഭക്തിയും ആഇശയില്‍ നിന്ന്‌ ആത്മാര്‍ഥതയും ഫാത്വിമയില്‍ നിന്ന്‌ സ്ഥൈര്യവും പഠിക്കുക.

l മോശമായ നാവ്‌, അതിന്റെ ഇരയെക്കാള്‍ ഉടമസ്ഥനാണ്‌ കൂടുതല്‍ പ്രയാസമുണ്ടാക്കുക.

l സുന്ദരിയായ സ്‌ത്രീ ആഭരണമാണെങ്കില്‍, സദ്‌വൃത്തയായ സ്‌ത്രീ നിധിയാണ്‌.

l മനസ്സ്‌ സുന്ദരമായാല്‍, കാണുന്നതെല്ലാം സുന്ദരമാകും. n

Share/Save/Bookmark

പൊതുരംഗത്ത്‌ പ്രവര്‍ത്തിക്കാനും രാഷ്‌ട്രീയ മേഖലയില്‍ നിലയുറപ്പിക്കാനുംസ്‌ത്രീകള്‍ മുന്നോട്ട്‌ വരണമെന്ന്‌ ചിലയാളുകളും എന്നാല്‍ സ്‌ത്രീകള്‍ക്ക്‌ വീട്ടു

ഭരണമാണ്‌ നല്ലതെന്നും രാഷ്‌ട്രീയരംഗത്ത്‌ അവര്‍ക്ക്‌ `ഇട'മില്ലെന്നും മറ്റു ചിലരും പറയുന്നു. ആധുനിക കാലത്ത്‌ സ്‌ത്രീകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പീഡനങ്ങളുടെയും വിവേചനങ്ങളുടെയും വെളിച്ചത്തില്‍ പ്രമാണബദ്ധമായി `സ്‌ത്രീയുടെ ഇട'ത്തെ വിശദീകരിക്കാമോ?

ജസ്‌ന
ചെറുവാടി

ഇത്‌ വളരെ വിശദമായി വിശകലനം ചെയ്യേണ്ട വിഷയമാണ്‌. ഈ പംക്തിയുടെ പരിമിതി അതിന്‌ അനുവദിക്കുകയില്ല. കുടുംബിനി എന്ന നിലയില്‍ ഒരു സ്‌ത്രീക്ക്‌ നിര്‍വഹിക്കാനുള്ള ബാധ്യതകളില്‍ വീഴ്‌ച വരുത്തിക്കൊണ്ട്‌ അവള്‍ മറ്റു മേഖലകളിലേക്ക്‌ തിരിയുന്നത്‌ തെറ്റാണെന്ന്‌ തന്നെയാണ്‌ ഇസ്‌ലാമിക പ്രമാണങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നത്‌. ഭര്‍ത്താവിനോടും മക്കളോടും മറ്റു കുടുംബാംഗങ്ങളോടുമുള്ള ബാധ്യത നിര്‍വഹിക്കുന്നതോടൊപ്പം ജോലികളിലോ സേവനങ്ങളിലോ ഒരു സ്‌ത്രീ ഏര്‍പ്പെടുന്നത്‌ നിഷിദ്ധമാണെന്ന്‌ പറയാന്‍ ഇസ്‌ലാമിക പ്രമാണങ്ങളില്‍ തെളിവില്ല. മൂസാനബി(അ)യുടെ ഭാര്യ വിവാഹത്തിന്‌ മുമ്പ്‌ അജപാലനത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന്‌ വിശുദ്ധ ഖുര്‍ആനിലെ 28:23 സൂക്തത്തില്‍ നിന്ന്‌ വ്യക്തമാകുന്നു. സബഇലെ രാജ്ഞിയെ സംബന്ധിച്ച്‌ സൂറത്തുന്നംലിലെ 23-44 സൂക്തങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. രാജ്യഭരണം സ്‌ത്രീകള്‍ക്ക്‌ നിഷിദ്ധമാണെന്ന്‌ ഈ സൂക്തങ്ങളിലോ ഖുര്‍ആനിലെ മറ്റു സൂക്തങ്ങളിലോ പറഞ്ഞിട്ടില്ല. അധിക വായനയ്‌ക്ക്‌ അത്തൗഹീദ്‌ മാസിക 2010 ഏപ്രില്‍-മെയ്‌ ലക്കത്തിലെ `സ്‌ത്രീ: സംവരണം, ജോലി, അധികാരം' എന്ന ലേഖനം കാണുക.


Thursday, July 8, 2010